കോഴിക്കോട്: വിലങ്ങാട് പുഴയിൽ കുളിക്കാനിറങ്ങുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഉത്തർപ്രദേശ് സ്വദേശി നിഗം കുമാർ ആണ് മരിച്ചത്. നാല് ദിവസം നീണ്ട തിരച്ചിലിനൊടുവിൽ, അപകടം നടന്ന സ്ഥലത്തുനിന്ന് ഒന്നര കിലോമീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്.
ഡ്രോൺ പരിശോധനയിൽ ഉരുട്ടി ഗ്യാസ് ഗോഡൗണിന് പിൻവശത്തെ പുഴയുടെ ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്. കഴിഞ്ഞ ഞായറാഴ്ച വിലങ്ങാട് പുഴയുടെ ഭാഗമായ കുളിക്കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് നിഗം കുമാറും മറ്റ് രണ്ട് പേരും അപകടത്തിൽപ്പെട്ടത്.
തിരച്ചിലിന്റെ നാലാം ദിനമായ ഇന്ന് രാവിലെ തന്നെ മേഖലയിൽ അഗ്നിരക്ഷാ സേനയും പോലീസും തിരച്ചിൽ പുനരാരംഭിച്ചിരുന്നു. കെ-9 സ്ക്വാഡിലെ ട്രാക്കർ ഡോഗിനെയും ഡ്രോണുകളെയും ഉപയോഗിച്ചായിരുന്നു ശാസ്ത്രീയമായ പരിശോധനകൾ നടത്തിയത്. തുടർനടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.